മരവിച്ച തലച്ചോറിന്റെ ഉൾപ്പാതകളിലൂടെ
മന്ദമായി നടന്നാൽ
തേഞ്ഞുപോയ ഓർമ്മകൾ
ചിതറിക്കിടക്കുന്ന ചതുപ്പുനിലങ്ങൾ കാണാം.
ഓരോ കാലടിയും സൂക്ഷിച്ചു വെയ്ക്കുക—
ഇവിടെ മണ്ണ് ഉറച്ചതല്ല.
കാലടി തെറ്റരുത്—
മറവിയുടെ ആഴങ്ങൾ ഒരിക്കൽ വിഴുങ്ങിയാൽ
ഓർമ്മകൾ പോലും നിന്നെ തിരിച്ചറിയില്ല.
ഒന്ന് കാതോർത്താൽ
കീറിപ്പറിഞ്ഞ എന്റെ ഹൃദയത്തിന്റെ
കിലുക്കിലാരവം കേൾക്കാം—
ഭയപ്പെടേണ്ട,
പൊട്ടിയ സ്വപ്നങ്ങൾ
കലപില കൂട്ടുകയാണ്.
സ്‌മൃതിയുടെ കൂമ്പാരങ്ങളിൽ
നീയൊന്നും തിരയേണ്ടതില്ല—
തൂക്കി വിൽക്കാൻ തക്ക
വിലയുള്ളതൊന്നും അതിലില്ല.
ഇത്രയേറെ പാഴ്‌സ്മരണകൾ
കൂട്ടിവെച്ചിരിക്കുന്നതെന്തിനെന്ന് ചോദിക്കരുത്.
പ്രണവേദനയിൽ പിടയുമ്പോൾ
മുഖം പൂഴ്ത്തിയിരിക്കാൻ
എനിക്കീ വിഫല മുദ്രകൾ മാത്രം സ്വന്തം!
Create an account to join the conversation on this chapter.
Register to CommentGood